ടെഹ്റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതി ഇറാന്‍ ഔദ്യോഗികമായി തള്ളി. ഈ പദ്ധതി 'ഏകപക്ഷീയവും അന്യായവുമാണെന്നും' കരയുദ്ധത്തിനുള്ള മറയായാണ് അമേരിക്ക ഇതിനെ ഉപയോഗിക്കുന്നതെന്നും ഇറാന്‍ ഭരണകൂടം കുറ്റപ്പെടുത്തി.
അമേരിക്ക മുന്നോട്ടുവെച്ച 15 ഇന നിർദ്ദേശങ്ങൾക്ക് മധ്യസ്ഥർ മുഖേന മറുപടി നൽകിയ ഇറാൻ, ഈ നിർദ്ദേശങ്ങൾ യഥാർത്ഥ സമാധാന ശ്രമമല്ലെന്ന് വ്യക്തമാക്കി. ആഗോള എണ്ണവില നിയന്ത്രിക്കുകയും കരയുദ്ധത്തിനുള്ള സാഹചര്യങ്ങൾ ഒരുക്കുകയുമാണ് ഇതിന്റെ ലക്ഷ്യമെന്ന് ഇറാൻ വൃത്തങ്ങൾ ആരോപിച്ചു
യുദ്ധഭീഷണി ഉയരുന്നു
ഇറാന്റെ നിലപാടിന് പിന്നാലെ, അമേരിക്ക യുദ്ധത്തില്‍ 'അന്തിമ പ്രഹരം' ഏല്‍പ്പിക്കാന്‍ കരസേനയെ വിന്യസിക്കുന്നതും വന്‍തോതിലുള്ള ബോംബാക്രമണവും ഉള്‍പ്പെടെയുള്ള സൈനിക നീക്കങ്ങള്‍ പെന്റഗണ്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഇറാൻ നേതാക്കളോട് “വൈകുന്നതിന് മുൻപ് ഗൗരവമായി ചിന്തിക്കണം” എന്ന മുന്നറിയിപ്പും നൽകി.
കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ വഴി കൈമാറിയ സമാധാന നിര്‍ദ്ദേശം ഇറാന്‍ തള്ളിയെങ്കിലും, യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിനായി ടെഹ്റാന്‍ ഇരക്കുകയാണെന്ന്' ട്രംപ് അവകാശപ്പെട്ടു. 'വളരെ വൈകുന്നതിന് മുന്‍പ് അവര്‍ ഗൗരവമായി ചിന്തിക്കുന്നതാണ് നല്ലത്, കാരണം ഒരിക്കല്‍ അത് സംഭവിച്ചാല്‍ പിന്നെ ഒരു തിരിച്ചുപോക്കില്ല, അത് ഒട്ടും ഭംഗിയുള്ളതുമാകില്ല!' - ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
മധ്യസ്ഥ ശ്രമങ്ങൾ ശക്തം
ഇതിനിടെ, പാക്കിസ്ഥാന്,ഈജിപ്റ്റ് ,തുര്‍ക്കി എന്നീ രാജ്യങ്ങൾ സമാധാന ചർച്ചകൾക്ക് സജീവമായി മധ്യസ്ഥത വഹിക്കുന്നു.റിപ്പോർട്ടുകൾ പ്രകാരം, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖര്‍ ഖലിബാഫിനെയും ലക്ഷ്യമിട്ട വധശ്രമം പാകിസ്ഥാൻ ഇടപെടലിലൂടെ തടഞ്ഞതായി വിവരം പുറത്തുവന്നു. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന ഈ ഉന്നത നേതാക്കള്‍ കൂടി ഇല്ലാതായാല്‍ സമാധാനത്തിനായി സംസാരിക്കാന്‍ ആരുമുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം നടന്നത്. ഉന്നത പാക് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹോർമുസ് കടലിടുക്ക്: ഇന്ത്യയ്ക്ക് ആശ്വാസം
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ കപ്പലുകൾക്ക് കടന്നുപോകാൻ അനുമതി നൽകിയിട്ടുണ്ട്.ഇത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് വലിയ ആശ്വാസമായി വിലയിരുത്തപ്പെടുന്നു.
സാമ്പത്തിക പ്രത്യാഘാതങ്ങൾ
ഇറാന്‍ സമാധാന പദ്ധതി തള്ളിയതോടെ ആഗോള സാമ്പത്തിക രംഗത്ത് പ്രതികൂലതകള്‍ പ്രകടമായി. ഓഹരി വിപണികള്‍ ഇടിയുകയും എണ്ണവില കുത്തനെ ഉയര്‍ന്നുകയും ചെയ്തു. കൂടാതെ ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളില്‍ ടോള്‍ ഈടാക്കാനുള്ള നീക്കവും ഇറാന്‍ ആരംഭിച്ചിട്ടുണ്ട്.
യുദ്ധം: 27-ാം ദിവസം
സംഘര്‍ഷം തുടരുന്നതിനിടെ അബുദാബിയില്‍ മിസൈല്‍ അവശിഷ്ടം വീണ് രണ്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദക്ഷിണ ലെബനനില്‍ ഒരു ഇസ്രയേല്‍ സൈനികന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ഡ്രോണ്‍ ആക്രമണങ്ങളും തുടരുന്നു. Israel-Iran സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ സംഭവവികാസങ്ങള്‍.
സമാധാന ശ്രമങ്ങള്‍ പരാജയപ്പെടുകയും സൈനിക നീക്കങ്ങള്‍ ശക്തമാവുകയും ചെയ്തതോടെ മിഡില്‍ ഈസ്റ്റില്‍ വലിയ സംഘര്‍ഷ സാധ്യത ഉയർന്നിരിക്കുകയാണ്. ആഗോള സാമ്പത്തിക സാഹചര്യത്തെയും ഊര്‍ജ്ജ വിപണിയെയും ബാധിക്കുന്ന തരത്തില്‍ ഈ പ്രതിസന്ധി വ്യാപിക്കാനിടയുണ്ടെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
